:

Isaiah 25

1

യഹോവേ നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

2

നീ നഗരത്തെ കല്‍ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അതു ഒരു നാളും പണികയില്ല.

3

അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.

4

"ഭയങ്കരന്മാരുടെ ചീറ്റല്‍ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്‍, നീ എളിയവന്നു ഒരു ദുര്‍ഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തില്‍ ഒരു കോട്ടയും കൊടുങ്കാറ്റില്‍ ഒരു ശരണവും ഉഷ്ണത്തില്‍ ഒരു തണലും ആയിരിക്കുന്നു."

5

വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണല്‍കൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.

6

സൈന്യങ്ങളുടെ യഹോവ ഈ പര്‍വ്വതത്തില്‍ സകലജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങള്‍ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.

7

സകലവംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേല്‍ കിടക്കുന്ന മറവും അവന്‍ ഈ പര്‍വ്വതത്തില്‍വെച്ചു നശിപ്പിച്ചുകളയും.

8

അവന്‍ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീര്‍ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

9

"അന്നാളില്‍ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവന്‍ നമ്മെ രക്ഷിക്കും; അവന്‍ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയില്‍ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവര്‍ പറയും."

10

യഹോവയുടെ കൈ ഈ പര്‍വ്വതത്തില്‍ ആവസിക്കുമല്ലോ; എന്നാല്‍ വൈക്കോല്‍ ചാണകകൂഴിയിലെ വെള്ളത്തില്‍ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.

11

നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്റെ നടുവില്‍ കൈ നീട്ടും; എങ്കിലും അവന്റെ ഗര്‍വ്വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.

12

നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവന്‍ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

Link: