Job 5
വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരില്‍ ആരെ ശരണം പ്രാപിക്കും?
നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.
മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തില്‍ അവന്റെ പാര്‍പ്പിടത്തെ ശപിച്ചു.
അവന്റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതില്‍ക്കല്‍വെച്ചു തകര്‍ന്നുപോകുന്നു.
അവന്റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളില്‍നിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവര്‍ കപ്പിക്കളയും.
അനര്‍ത്ഥം ഉത്ഭവിക്കുന്നതു പൂഴിയില്‍നിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കല്‍ ഏല്പിക്കുമായിരുന്നു;
"അവന്‍ , ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു."
അവന്‍ ഭൂതലത്തില്‍ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.
അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.
അവന്‍ ജ്ഞാനികളെ അവരുടെ കൌശലത്തില്‍ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
പകല്‍സമയത്തു അവര്‍ക്കും ഇരുള്‍ നേരിടുന്നു; ഉച്ചസമയത്തു അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.
അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു.
ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; സര്‍വ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
അവന്‍ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവന്‍ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
ആറു കഷ്ടത്തില്‍നിന്നു അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
ക്ഷാമകാലത്തു അവന്‍ നിന്നെ മരണത്തില്‍നിന്നും യുദ്ധത്തില്‍ വാളിന്റെ വെട്ടില്‍നിന്നും വിടുവിക്കും.
നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.
നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോടു ഇണങ്ങിയിരിക്കും.
"നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല."
നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.
"ഞങ്ങള്‍ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക."