:

Leviticus 3

1

ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

2

തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

3

അവന്‍ സമാധാനയാഗത്തില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും

4

അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

5

അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.

6

യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.

7

ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നു എങ്കില്‍ അതിനെ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.

8

തന്റെ വഴിപാടിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

9

അവന്‍ സമാധാനയാഗത്തില്‍നിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍ നിന്നു പറിച്ചുകളയേണം - കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും

10

മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണം.

11

പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.

12

അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില്‍ അവന്‍ അതിനെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം.

13

അതിന്റെ തലയില്‍ അവന്‍ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.

14

അതില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും

15

അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണം.

16

പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.

17

മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

Link: