:

Psalms 9

1

ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.

2

"ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും."

3

"എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും."

4

നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;

5

നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.

6

ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.

7

എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.

8

അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.

9

യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.

10

"നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ."

11

സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .

12

രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.

13

"യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ."

14

ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.

15

ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.

16

യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.

17

ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.

18

ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.

19

"യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ."

20

"യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ."

Link: