:

Revelation 9

1

അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു.

2

അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.

3

പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.

4

നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.

5

"അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നേ."

6

ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഔടിപ്പോകും.

7

വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.

8

സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.

9

ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഔടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.

10

തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു.

11

അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

12

കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.

13

ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണ്ണ പീഠത്തിന്റെ കൊമ്പുകളില്‍നിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു

14

യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു.

15

"ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു."

16

കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു.

17

ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

18

"വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി."

19

കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;

20

"ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല."

21

"തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല."

Link: