:

Psalms 138

1

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.

2

"ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു."

3

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

4

"യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും."

5

"അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ."

6

യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു.

7

ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

8

"യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ."

Link: